ഒരു ചിത്രമോ നമ്മള്‍ സ്വയം രേഖപെടുത്തുന്ന ചില വാചകങ്ങളോ, ഒരാള്‍ക്ക് നമ്മളെക്കുറിച്ചുള്ള അഭിപ്രായങ്ങളൊ അങ്ങനെ എന്തും ഒരു വ്യക്തിയെ സൃഷ്ടിക്കുന്ന ഇടങ്ങളുണ്ട്. പരസ്പരം കടന്നു പോകുന്നവര്‍ തേടുന്നതും കണ്ടെത്തുന്നതും തമ്മിലുള്ള ബന്ധം അന്വേഷകന്റെ ഭാവനാ സൃഷ്ടി മാത്രമാണ്. ശബ്ദം കൊണ്ട് മാത്രം അസ്തിത്വം സൃഷ്ടിച്ച ഒരു പാട്ടുകാരനെകുറിച്ച് എവിടെയോ വായിച്ചിരുന്നു. അയാള്‍ ആരോടും സ്വന്തം പേരു പറഞ്ഞിരുന്നില്ല. അല്ലെങ്കിലും ആ പേരിനു തന്‍റെ സ്വത്വത്തെ അടയാളപെടുത്താന്‍ കഴിയില്ലെന്നുള്ള വിശ്വാസം ശരി തന്നെ. ഗണിതശാസ്ത്രത്തിലെ 'x' എന്ന അനന്ത സാധ്യതകളുള്ള സൂചകം പോലാണല്ലോ ഈ പേരുകളും.
ഈ പ്രതീതിയാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യം തേടുന്നത് തന്നെ അര്‍ത്ഥരഹിതമാണ്. മനുഷ്യഭാവന സൃഷ്ടിച്ചെടുക്കുന്ന സങ്കല്‍പങ്ങളിലാണ് വ്യക്തിജീവിതത്തിന്റെ സത്ത. അതില്‍ ചരിത്രവും കെട്ടുകഥകളും വിശ്വാസങ്ങളും സാങ്കേതികവിദ്യയുമൊക്കെ ഭാവനയുടെ അതിര്‍വരമ്പുകളെ മാറ്റി വരയ്ക്കുന്നു. ഇവിടെ തുടര്‍ച്ചയുള്ള ഒന്നാവാന്‍ ഒരു വ്യക്തിയ്ക്കും കഴിയാതിരിക്കുമ്പോള്‍ തന്നെ തുറന്ന ചിന്തകളിലൂടെ കാലത്തിനൊപ്പം കടന്നു പോവുക എന്നുള്ളതാണ്.
അയ്യപ്പപണിക്കര്‍ പറഞ്ഞ പോലെ
" ബോധിവൃക്ഷ തണല്‍പറ്റി നില്‍ക്കേണ്ട
ബോധമുള്ളിലുദിച്ചിടുമെങ്കില്‍
കാൽവരിക്കുന്നിലെ കഥ പാടേണ്ട
കാണിനേരം മനുഷ്യരാമെങ്കില്‍ ..."